സമയം

Sunday, March 21, 2010

മിന്നാമിനുങ്ങുകള്‍ പൂത്ത രാത്രിമരങ്ങള്‍


ക്യാമ്പസ് ഓര്‍മ്മ (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍)

ശൂന്യമാക്കപ്പെട്ട നിന്റെ ഓരോ ഇടങ്ങളിലും, ഏകാന്തമായ എന്റെ പകലുകളെ ഞാനൊരിക്കല്‍ പണയം വെച്ചിരുന്നു. തിരിച്ചെടുക്കാന്‍ കഴിയാത്തവിധം പലിശകയറിയ എന്റെ പകലുകളെ നീ മറ്റാര്‍ക്കോ വിറ്റിരിക്കുന്നു... അരമതിലിനപ്പുറത്ത് തണലേകുന്ന മരച്ചില്ലകളില്‍ കെട്ടിത്തൂക്കിയ നിരാശ നിറഞ്ഞ സ്വപ്നങ്ങളെപോലെ ഒരിക്കല്‍ നീയെന്നെയും നിന്റെ ഓര്‍മ്മകളില്‍ കെട്ടിതൂക്കും. അതിനുമുന്‍പ് നിന്നെ എന്നിലേയ്ക്ക് പകര്‍ത്തി എഴുതേണ്ടതുണ്ട്. നീലപെയിന്റ് അടര്‍ന്ന് തുരുമ്പിച്ച ഗെയ്റ്റില്‍ നിന്ന് തുടങ്ങി പരീക്ഷാപേപ്പറിലെ ഉത്തരങ്ങളില്‍ അടിവരയിട്ട ചുവന്ന മഷിയില്‍ ചെന്നെത്തിനില്‍ക്കുന്നു എന്റെ ജീവിതം. മഴപെയ്തുതോര്‍ന്ന പ്രഭാതത്തില്‍ കയറിച്ചെന്ന ക്ലാസ്‌റൂം , അപരിചിത്വത്തിന്റെ തോന്നലുകള്‍ക്ക് പിന്നെയെന്നാണ് മാറ്റം സംഭവിക്കുന്നത്. നാലുമണിക്കുശേഷം അരമതിലിലെ സൗഹൃദത്തിന്റെ നീണ്ട നിരയില്‍ പെടാതെപോയത് എന്തുകൊണ്ടാണ്. പാഠപുസ്തകങ്ങളിലെ കറുത്തഅക്ഷരങ്ങളില്‍ നിന്ന് ഓടിയൊളിച്ചത് നിന്നിലേയ്ക്കായിരുന്നു. നിന്റെ വിശാലതയില്‍, നിശബ്ദതയില്‍, നരച്ചചുവരുകള്‍ക്കുള്ളില്‍ വെച്ച് എനിക്കെന്റെ വാക്കുകളൊക്കെയും കളഞ്ഞുപോയി.നീയെനിക്ക് നഷ്ടവസന്തമായിരുന്നു.മഴയിലേക്ക് നീട്ടിയ നിന്റെ കൈകളില്‍ വീണ് ചിതറുവാന്‍ ഞാന്‍ കൊതിച്ചിരുന്നു. നെഞ്ചില്‍ കോറിയിട്ട നിന്റെ പേര് ഹൃദയത്തിലേയ്ക്ക് വേരോട്ടം നടത്തുന്നത് ഞാനറിയുന്നുണ്ട്.. എന്നെഴുതി മുഴുവിക്കാനാകാതെ ഡയറിമടക്കിയ രാത്രിയില്‍ ഞാന്‍ ഹൃദയത്തില്‍ കുറിച്ചിട്ടു, മറക്കാന്‍ അസാധ്യമാണെന്ന്.

ശ്രീകൃഷ്ണാ നീ ഓര്‍മ്മകളില്‍ വീശിയടിക്കുന്ന വസന്തം തന്നെയാണ്. പൂക്കാലമീ ചെറിമരത്തോടുകാണിക്കുന്നതൊക്കെയും ഞാന്‍ നിന്നോട് ചെയ്യാന്‍ കൊതിപ്പൂ... എന്ന നെരുദയുടെ വാക്കുകള്‍ നിന്റെ ചുവരുകളില്‍ ഞാന്‍ കുറിച്ചുവെക്കുമ്പോള്‍, നിന്നില്‍ നിന്ന് ഞാനൊരു കവിത കണ്ടെടുക്കുന്നു. നിന്നില്‍ മറന്നിടാന്‍ ഒരു നോട്ടുബുക്കുപോലും ഞാന്‍ വാങ്ങിയിട്ടില്ല /എങ്കിലും വാട്ടര്‍ടാങ്കിനുപിന്നില്‍ ഞാനൊരു കെട്ട് ബീഡി ഒളിപ്പിച്ചിട്ടുണ്ട്/ ചുവരില്‍ പേര് കോറിയിടാന്‍ മറന്നതല്ല/ മിനിഓഡിറ്റോറിയത്തില്‍ പണ്ടൊരു ഗസല്‍ മറന്നിട്ടിട്ടുണ്ട്/ പോര്‍ട്ടിക്കോവില്‍ നിന്ന് എല്‍.എച്ചിലേയ്ക്ക് ഞാനൊരു മുദ്രാവാക്യം പറത്തിവിട്ടിരുന്നു/കുരുത്തോലകെട്ടിനിന്നെ അലങ്കരിച്ചിട്ടുണ്ട് / മതിയോ ?/ ഞാനിന്ന് പടിയിറങ്ങും. അവസാന ക്ലാസും കഴിഞ്ഞ് ഓരോരുത്തരും പഠിയിറങ്ങുന്ന ചിത്രം നീയെത്ര തവണവരച്ചതാണ് ? തൊണ്ടപൊട്ടി വിളിച്ച എത്രയോ മുദ്രാവാക്യങ്ങളെ നീ പ്രതിധ്വനിപ്പിച്ചിരിക്കുന്നു. എല്ലാരാത്രികളിലും ഒരായിരം മിന്നാമിനുങ്ങുകളെ നീ അണിയുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം? ഒരൊറ്റകുടയില്‍, നനഞ്ഞതോളുരുമ്മി നടന്നു പോകുന്ന കമിതാക്കള്‍ ജീവിതത്തിന്റെ പച്ചപ്പുകണ്ടോ എന്ന് നീ അന്വേഷിക്കാറുണ്ടോ?
മൂന്നുവര്‍ഷം കൊണ്ട് യുഗാന്തരങ്ങളുടെ അനുഭവം നീ പങ്കുവെക്കുന്നു. ഓര്‍മ്മകളില്‍ നിന്ന് പലതും ചിതറിപോകുന്നുണ്ട്, ഹോസ്റ്റലില്‍, കാദര്‍ക്കാന്റെ ചായക്കടയില്‍, ലൈബ്രറിയില്‍, ഓഡിറ്റോറിയത്തില്‍, ക്ലാസ്മുറികളില്‍, വരാന്തകളില്‍, കൊറിഡോറില്‍, എല്ലായിടങ്ങളിലും നീയെന്റെ ഓര്‍മ്മകളെ ബന്ധിക്കുന്നു.വൈശാലിപാറയില്‍ വേരുറയ്ക്കാതെ ഒരാളെയും നിന്നില്‍ നിന്ന് വെട്ടി മാറ്റാന്‍ കഴിയില്ലെന്നറിയാം, സൂയിസെഡ് പോയന്റിലെ അഗാധങ്ങളില്‍ ആഴ്‌നിറങ്ങാന്‍ ആഗ്രഹിക്കാതെ ഒരാള്‍ക്കും നിന്നില്‍ നിന്ന് മറയാനാകില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഇനിയും വരും, രാത്രിയില്‍ മിന്നാമിനുങ്ങ് പുത്ത മരങ്ങള്‍ക്കുകീഴെ, ഞാനുണ്ടാകും... ചുവന്ന ബീഡിവെളിച്ചമായെങ്കിലും...




2 comments:

  1. ചില കാലങ്ങളില്‍ എല്ലാവര്‍ക്കും ഇതു പോലെ തന്നെയാവും കാമ്പസ് അല്ലേ. ഒരിക്കല്‍, ഇത്രേം പനിച്ചു പൊള്ളിയിട്ടുണ്ട് കാമ്പസ്.
    തിണര്‍പ്പു പോലുമില്ലാത്ത പോലെ ഉടലില്‍നിന്ന് അതെപ്പോള്‍ പടിയിറങ്ങിയെന്ന് ചോദിപ്പിച്ചു ഇക്കുറിപ്പ്. നന്നായി.

    ReplyDelete